ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.വിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സർക്കാർ അപ്പീൽ നൽകി.ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
സർക്കാർ ചെലവിൽ ഇത്തരമൊരു സർവേ നടത്തുമ്പോൾ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ ഈ സർവേയുടെ കാര്യത്തിൽ അത്തരം അനുമതികൾ ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ മാസം 22-ാം തീയതി വരെ തുടരാൻ നിശ്ചയിച്ചിരുന്ന സർവേ നടപടികളാണ് നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി തടഞ്ഞത്.സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ സർക്കാരിന് നൽകിയ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികളുമായി സർക്കാർ മുന്നോട്ടുപോയതെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി എം.വി. ഗോവിന്ദൻ മാസ്റ്ററെ കോടതി ഈ കേസിൽ കക്ഷി ചേർക്കുകയും ചെയ്തിരുന്നു.മന്ത്രിസഭാ തീരുമാനപ്രകാരമാണ് സർവേ നടത്തുന്നതെന്നായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്.