ആസൂത്രണ ബോർഡിലേക്കുള്ള ഉദ്യോഗസ്ഥ നിയമനത്തിനായി പി.എസ്.സി നടത്തിയ പരീക്ഷയിലെ മൂല്യനിർണ്ണയ ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് യോഗം ചേരും. കേസ് അന്വേഷണത്തിന്റെ വിശദമായ കർമ്മപദ്ധതി (ആക്ഷൻ പ്ലാൻ) തയ്യാറാക്കാനാണ് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യോഗം ചേരുന്നത്.
ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതിന് ശേഷം മാത്രമായിരിക്കും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുക. ആദ്യഘട്ടത്തിൽ, പരീക്ഷാ മൂല്യനിർണ്ണയത്തിൽ അട്ടിമറി ആരോപിച്ച് രംഗത്തെത്തിയ ഉദ്യോഗാർത്ഥികളുടെയും പരാതിക്കാരുടെയും മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിനായുള്ള നടപടികൾ അന്വേഷണ സംഘം ഉടൻ ആരംഭിക്കും.
പരീക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായക ഫയലുകളും രേഖകളും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ തന്നെ പി.എസ്.സിക്ക് കത്ത് നൽകും. എന്നാൽ നിലവിൽ പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗവും ഈ ക്രമക്കേടിൽ അന്വേഷണം നടത്തുന്നുണ്ട്. അതിനാൽ ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറുന്നതിൽ പി.എസ്.സി അധികൃതർ നിയമോപദേശം തേടിയേക്കുമെന്നാണ് വിവരം. നിയമോപദേശം ലഭിച്ചതിന് ശേഷം കമ്മീഷൻ യോഗം ചേർന്ന് ഫയലുകൾ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.