തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. കൊച്ചി മേയർ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്നതിനെ കുറിച്ചുള്ള നിർണ്ണായക തീരുമാനങ്ങൾ ഇന്നത്തെ യോഗത്തിലുണ്ടാകും.
കോർപ്പറേഷൻ കൗൺസിലർമാരിൽ നിന്ന് നേരിട്ട് അഭിപ്രായം തേടിയ ശേഷം സമവായത്തിലൂടെ ഒരു തീരുമാനത്തിലെത്താനാണ് യുഡിഎഫ് നേതൃത്വം ലക്ഷ്യമിടുന്നത്. മുതിർന്ന നേതാക്കളെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കെപിസിസി സർക്കുലറിൽ നിർദ്ദേശമുണ്ട്.
നിലവിൽ ദീപ്തി മേരി വർഗീസിനാണ് മേയർ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ, മിനിമോൾ, ഷൈനി മാത്യു എന്നിവരുടെ പേരുകളും സജീവമായി പരിഗണനയിലുണ്ട്. രണ്ടര വർഷം വീതം അധികാരം പങ്കിട്ടു നൽകുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തിൽ ചർച്ച നടന്നേക്കും. ഡിസംബർ 23-നുള്ളിൽ മേയറുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
മേയർ തിരഞ്ഞെടുപ്പിന് പുറമെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും. നിയമസഭാ മണ്ഡലങ്ങളെ മൂന്നായി തരംതിരിച്ച് പ്രത്യേക തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പദ്ധതി. തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ ശക്തമായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടികൾക്ക് ഈ യോഗം തുടക്കം കുറിക്കും.