ഈ വർഷത്തെ ലോക കേരള സഭ ജനുവരി അവസാന വാരം സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജനുവരി 29-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കും. തുടർന്ന് ജനുവരി 30, 31 തീയതികളിൽ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സഭയുടെ പ്രധാന സമ്മേളനങ്ങൾ നടക്കും.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ലോക കേരള സഭയുടെ അവസാന എഡിഷൻ എന്ന പ്രത്യേകതയും ഇത്തവണത്തെ സഭയ്ക്കുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളികളെയും കേരളത്തിനകത്തുള്ള പ്രമുഖരെയും ഒന്നിപ്പിച്ച് അവരുടെ വൈദഗ്ധ്യവും സഹകരണവും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2018-ൽ ലോക കേരള സഭയ്ക്ക് രൂപം നൽകിയത്.
കഴിഞ്ഞ വർഷങ്ങളിൽ ലോക കേരള സഭയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരം പരിപാടികൾക്കായി കോടികൾ ചിലവഴിക്കുന്നത് അനാവശ്യമാണെന്ന നിലപാടിലാണ് പ്രതിപക്ഷം. മുൻ വർഷങ്ങളിലെ പരിപാടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. ഇത്തവണയും സമാനമായ രാഷ്ട്രീയ ചർച്ചകൾക്ക് ലോക കേരള സഭ വഴിയൊരുക്കിയേക്കും. എന്നാൽ ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളുടെ ശബ്ദം കേൾക്കാനും അവരെ വികസന പ്രക്രിയയിൽ പങ്കാളികളാക്കാനും ലോക കേരള സഭ അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് സർക്കാർ.