ചുരുളി സിനിമ വിവാദത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മറുപടിയുമായി ജോജു ജോർജ്.. ഫെസ്റ്റിവലിനു വേണ്ടി നിർമ്മിക്കുന്ന സിനിമയെന്നാണ് ചുരുളിയെ കുറിച്ച് പറഞ്ഞത്. ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നെന്ന് ജോജു പറഞ്ഞു. ജോജു ജോർജിന് സിനിമയെപ്പറ്റി ബോധ്യമുണ്ടായിരുന്നുവെന്നും പ്രതിഫലം നൽകിയെന്നും ലിജോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് ജോജു ജോർജിന്റെ മറുപടി.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായാണ് നടൻ ജോജു ജോർജ് രംഗത്ത് വന്നത്. സിനിമയ്ക്കോ കഥാപാത്രത്തിനോ താൻ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിർമ്മിക്കുന്ന സിനിമയെന്നാണ് ചുരുളിയെ കുറിച്ച് പറഞ്ഞതെന്നും ജോജു ജോർജ് പറഞ്ഞു. തെറി ഇല്ലാത്ത പതിപ്പ് ഡബ്ബ് ചെയ്തിരുന്നു. എന്നാൽ ഒടിടിയിൽ വന്നത് തെറിയുള്ള സിനിമയാണെന്നും മക്കൾ സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോൾ പറഞ്ഞു കളിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.... ലിജു പുറത്തുവിട്ട തുണ്ട് കടലാസ് അല്ല, യഥാർത്ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ജോർജ് ആവശ്യപ്പെട്ടു.
സിനിമയിൽ തെറിപ്പറയുന്ന ഭാഗം അവാർഡ് വേർഷനായിരിക്കും ഉപയോഗിക്കുക എന്നാണ് സിനിമയുടെ അണിയറക്കാർ പറഞ്ഞതെന്നും, അഭിനയിച്ച ഭാഗത്തിനുള്ള ശമ്പളം പോലും തനിക്ക് ലഭിച്ചില്ലെന്നും ജോജു ജോർജ് ഒരു അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ജോജു ജോർജിന്റെ വിവാദങ്ങൾക്ക് മറുപടിയുമായി സിനിമയുടെ സംവിധായകൻ ലിജോ ജോസ് പല്ലശ്ശേരിയും രംഗത്ത് വന്നത്തോടെയാണ് വിവാദം ചൂട് പിടിച്ചത്. ജോജു ജോർജ്ജിന് സിനിമയെപ്പറ്റി ബോധ്യമുണ്ടായിരുന്നു വെന്നും പ്രതിഫലം നൽകിയിരുന്നുവെന്നും തെളിവ് സഹിതം ലിജോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് മറുപടിയുമായി ജോർജ് രംഗത്ത് വന്നത്.