തിരുവനന്തപുരം: ഭാഗ്യമില്ലാത്ത നമ്പർ എന്ന് പറഞ്ഞ് എല്ലാവരും തള്ളിക്കളഞ്ഞ 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. സത്യപ്രതിജ്ഞ സമയത്ത് ഒൻപതാം നമ്പർ കാറാണ് കെ.എം. ഷാജിക്ക് അനുവദിച്ചിരുന്നത്. എന്നാൽ ഈ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി കെ.എം. ഷാജി 13-ാം നമ്പർ വണ്ടി സ്വീകരിക്കുകയായിരുന്നു.
ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കും രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പർ വണ്ടി ഉപയോഗിച്ചിരുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും ആരും തന്നെ 13-ാം നമ്പര്‍ ഉപയോഗിച്ചിട്ടില്ല. വിഎസ് സര്‍ക്കാരില്‍ എം.എ. ബേബി ആണ് 13-ാം നമ്പര്‍ ചോദിച്ച് വാങ്ങിയത്.ഇത്തവണയും കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതോടെ 13-ാം നമ്പർ വണ്ടി അശുഭമാവുകയായിരുന്നു. ആരും ഈ വണ്ടി സ്വീകരിക്കാൻ തയാറായില്ല. ഇത് വർത്തകളിൽ ഇടം പിടിച്ചിരുന്നു. പിന്നാലെയാണ് കെ.എം. ഷാജി ഈ നമ്പർ ചോദിച്ചു വാങ്ങിയത്.