ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യയിൽ. വ്യാഴാഴ്ച 6.40ഓടെ ഡൽഹി പാലം വിമാനത്താവളത്തിലെത്തിയ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. 23–ാം ഇന്ത്യ– റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. സംയുക്ത പ്രസ്‌താവനയ്‌ക്ക് പുറമെ ഒട്ടനവധി ഉഭയകക്ഷി കരാറുകളിലും ഒപ്പുവെയ്‌ക്കും.അമേരിക്കയിലെ ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം പ്രതികാരത്തീരുവ കയറ്റുമതി മേഖലയ്‌ക്ക് ആഘാതമായ സാഹചര്യത്തിൽ റഷ്യയുമായി വ്യാപാരബന്ധം വിപുലപ്പെടുത്താനാകും സർക്കാർ ശ്രമിക്കുക.
യുഎസ് ഭീഷണിയെ തുടർന്ന് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി മോദി സർക്കാർ വെട്ടിചുരുക്കിയിരുന്നു. റഷ്യയിലേക്ക് കൂടുതൽ യന്ത്രഭാഗങ്ങൾ, രാസവസ്‌തുക്കൾ, ഭക്ഷ്യവസ്‌തുക്കൾ, മരുന്നുകൾ എന്നിവ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ താൽപ്പര്യപ്പെടുന്നത്. ആണവോർജ മേഖലയ്‌ക്ക് ആവശ്യമായ സാങ്കേതിക സഹായം ഇന്ത്യയ്ക്ക് നൽകാൻ റഷ്യ ഒരുക്കമാണ്. ചെറുകിട റിയാക്ടറുകളുടെ നിർമാണവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.ഇതിന് പുറമെ അത്യാധുനിക എസ്‌യു 57 യുദ്ധവിമാനം, എസ് 500 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇന്ത്യക്ക് കൈമാറാനും റഷ്യ താൽപ്പര്യപ്പെടുന്നു.