ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂതമതസ്ഥരുടെ പരമ്പരാഗത ഉത്സവമായ ഹനുക്ക ആഘോഷങ്ങൾക്കിടയിലാണ് ആക്രമണം ഉണ്ടായത്. കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികളാണ് വെടിവെപ്പ് നടത്തിയത്. ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് 50 റൗണ്ടുകളോളം വെടിയുതിർത്തു. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പൊലീസും അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. വെടിവെപ്പിൽ ഒരു അക്രമി കൊല്ലപ്പെടുകയും മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ബോണ്ടിയിലെ സംഭവത്തെ "ഞെട്ടിക്കുന്നതും വേദനാജനകവുമാണ്" എന്ന് വിശേഷിപ്പിച്ചു. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ബോണ്ടി ബീച്ചിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. നൂറുകണക്കിന് ആളുകൾ കടൽത്തീരത്ത് ഒത്തുകൂടിയ സമയത്താണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.