കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലെ തീപിടിത്തതിന്റെ കാരണം കണ്ടെത്താന്‍ ഇന്ന് പരിശോധന. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. സംഭവത്തിന്റെ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് ഇന്ന് തന്നെ ജില്ലാ കളക്ടര്‍ക്ക് നല്‍കും. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 4.50നാണ് തീപിടിത്തം ഉണ്ടായത്. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റൈൽസിന്റെ ഗോഡൗൺ അടക്കം കത്തിനശിച്ചു. സ്‌കൂൾ തുറക്കുന്നതുൾപ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു.