സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് പിന്നാലെ ഹേമ കമ്മിറ്റി പുറത്തു വിടാനൊരുങ്ങി സംസ്ഥാന സർക്കാർ. കമ്മിറ്റിയ്ക്ക് മുൻപാകെ മൊഴി നൽകിയവരും ആരോപണവിധേയരുടേതുമായ വിവരങ്ങൾ സംബന്ധിച്ചതൊന്നും റിപ്പോർട്ടിൽ ഉണ്ടാകില്ല. നിയമപരമായി ഇതു സംബന്ധിച്ച നടപടികൾ പരിശോധിച്ച് വിവരങ്ങൾ ഒഴിവാക്കാൻ സാംസ്കാരിക വകുപ്പ് സെക്രട്ടറി സ്വീകരിക്കും.
ഹേമ കമ്മിറ്റി പുറത്തുവിടണമെന്നുള്ള സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ നീക്കം തുടങ്ങി. സർക്കാരിന് ലഭിച്ച നിയമോപദേശത്തിൽ, റിപ്പോർട്ട് പുറത്തു വിടാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കിൽ സർക്കാരിന് കമ്മീഷന് തന്നെ സമീപിക്കാമെന്ന് ആണ് ഉത്തരവിലെ നിർദ്ദേശം.
ഹൈക്കോടതിയിലേക്ക് നീങ്ങുന്നതിനും സർക്കാരിന് മുന്നിൽ തടസങ്ങളുണ്ട്. അതിനാൽ ഈ ഘട്ടത്തിൽ റിപ്പോർട്ട് പുത്തു വിടാൻ തന്നെയാണ് തീരുമാനം. വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പുപ്രകാരം വ്യക്തിഗത വിവരങ്ങളും സ്വകാര്യത ഹനിക്കുന്ന വിവരങ്ങളും പൊതുതാൽപ്പര്യപ്രകാരമല്ലെങ്കിൽ പുറത്തു വിടേണ്ടതില്ല. ഈ വിഭാഗത്തിൽപ്പെടുന്ന വിവരങ്ങൾ ഒഴിവാക്കി കമ്മിറ്റി റിപ്പോർട്ട് വിവരങ്ങൾ പുറത്തു വിടാനാണ് ഉത്തരവ്.
ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങളുണ്ടെങ്കിൽ മൊഴികൾ നൽകിയവരെയും ആരോപണ വിധേയരെയും തിരിച്ചറിയാൻ സഹായിക്കുന്ന രേഖകളൊന്നും തന്നെയുണ്ടാകില്ല. റിപ്പോർട്ട് അന്തിമമായി സാംസ്കാരിക വകുപ്പ് സെക്രട്ടറി ഉടൻ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷം റിപ്പോർട്ട് പുറത്തുവിടാനാണ് തീരുമാനം.