ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളി താഴെയിട്ട് നവവധു. ഒഴുക്കിൽപ്പെട്ട് കുറെ ദൂരം പോയ പാറയിൽ പിടിച്ചു നിന്ന ഇയാളെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി.കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം. കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ തളളിയിട്ടത്. പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു. അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് ഓടിക്കൂടിയ പ്രദേശവാസികളോട് യുവതി പറഞ്ഞത്. എന്നാൽ രക്ഷപ്പെട്ട് മുകളിലേക്ക് കയറിയ ശേഷം യുവാവ് തന്നെയാണ് ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. എന്നാൽ ആരോപണം യുവതി നിഷേധിച്ചു. ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിഡിയോ തെളിവുകള്‍ പരിശോധിച്ചു കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. മൊഴി രേഖപ്പെടുത്താനായി ദമ്പതികളെ റായ്ച്ചൂര്‍ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.