ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ്നവംബർ 6നും 11നും, വോട്ടെണ്ണൽ നവംബർ 14ന്. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിംഗ് സ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
അതേ സമയം വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടന സ്ഥാപനമാണെന്നും വോട്ടർപട്ടിക തയ്യാറാക്കലും,തെരഞ്ഞെടുപ്പ് നടത്തലും കമ്മീഷന്‍റെ കടമയാണ്. എസ്ഐആറിലൂടെ വോട്ടര്‍ പട്ടിക നവീകരിച്ചിരിച്ചു. എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അന്തിമ പട്ടിക ലഭ്യമാക്കി. എല്ലാ രാഷ്ട്രീയപാർട്ടികളെയും നേരിട്ട് കണ്ടു. ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. ബിഹാർ തെരഞ്ഞെടുപ്പ് ഇക്കുറി കൂടുതൽ ലളിതമാക്കും. പരാതികളില്ലാതെ നടത്തും എന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് എന്‍ഡിഎ-ഇന്ത്യാ മുന്നണികള്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയില്‍ ജെഡിയുവും ബിജെപിയുമാണ് പ്രധാന പാര്‍ട്ടികള്‍. തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന ആര്‍ജെഡിയാണ് ഇന്ത്യാ മുന്നണിയിലെ പ്രധാന പാര്‍ട്ടി. കോണ്‍ഗ്രസാണ് മുന്നണിയെ മറ്റൊരു പ്രധാന കക്ഷി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും ബിഹാറില്‍ കന്നിയങ്കത്തിനിറങ്ങും.