തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞവർഷത്തെക്കാൾ കുറവാണിത്. കഴിഞ്ഞവർഷം ഇത് 78.69 ശതമാനമായിരുന്നു. ഇത്തവണ 288394 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 30145 വിദ്യാർത്ഥികൾ ഫുൾ എപ്ലസ് നേടി. സയൻസ് ഗ്രൂപ്പിൽ 83.25 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസിൽ 69.16, കൊമേഴ്സിൽ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സർക്കാർ സ്കൂളുകളിൽ 73.23 ശതമാനം പേർ വിജയിച്ചു. എയ്ഡഡ് സ്കൂളുകളിൽ 82.16, അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. വിജയശതമാനം ഏറ്റവും കുറവ് കാസർകോട് ജില്ലയിലാണ്.വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഇത്തവണ 70.06 ആണ് വിജയശതമാനം. ഇതും കഴിഞ്ഞവർഷത്തെക്കാൾ കുറവാണ്.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS- Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും.ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയ്ക്ക് 4,44,707 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. വി.എച്ച്.എസ്.ഇയിൽ 26,178 പേരാണ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തവണത്തെ സേ പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ നടത്തും.