തിരുവനന്തപുരം: യാത്രക്കാർ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയും കൃത്യമായ മറുപടി നല്‍കാതിരിക്കുകയും ചെയ്തതിന്റെ പേരില്‍ ഒന്‍പത് കണ്ടക്ടര്‍മാര്‍ക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചാല്‍ പ്രതികരണമില്ലെന്നും മര്യാദയ്ക്ക് സംസാരിക്കുന്നില്ലെന്നുമുള്ള പരാതി നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി സിഎംഡി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ പരാതി ഉയരുകയായിരുന്നു. ഇതേതുടര്‍ന്ന് ഒരു യാത്രക്കാരന്‍ എന്ന നിലയില്‍ മന്ത്രി നേരിട്ട് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. മന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായതോ തൃപ്തികരമായതോ ആയ മറുപടി കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന കണ്ടക്ടര്‍ തസ്തികയിലുള്ള ഒമ്പത് പേരാണ് നടപടി നേരിട്ടിരിക്കുന്നത്. ഇതില്‍ നാലുപേര്‍ വനിതകളാണ്. മറ്റ് ജില്ലകളിലേക്കും വേറെ ഡിപ്പോകളിലേക്കുമാണ് ഈ ഒന്‍പത് പേരെയും സ്ഥലം മാറ്റിയിരിക്കുന്നത്. കണ്‍ട്രോള്‍ റൂമിന്റെ അനാസ്ഥയെ സംബന്ധിച്ച് മന്ത്രിക്ക് നേരിട്ടും സിഎംഡിയുടെ ഓഫീസിലും നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രി നേരിട്ട് നടപടി സ്വീകരിച്ചിരിക്കുന്നത്.