തിരുവനന്തപുരം: 2025 ഒക്‌ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് 25 ലക്ഷത്തിലധികം വോട്ടർമാർ ഒഴിവാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് 2025 ഒക്‌ടോബറിലെ വോട്ടർ പട്ടികയിലെ 6,44,547 പേർ മരിച്ചതായി എസ്‌ഐആറിൽ തിരിച്ചറിഞ്ഞു. കണ്ടെത്താൻ സാധിക്കാത്തവർ - 7,11,958, സ്ഥിരമായി താമസം മാറിയവർ - 8,19,346, ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടവർ - 1,31,530, മറ്റുള്ളവർ - 1,93,631 എന്നിങ്ങനെയാണ് കണക്കെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. ഇതോടെ ബിഹാറിനു പിന്നാലെ സമഗ്ര വോട്ടർ പട്ടികയിൽ കേരളത്തിലും വിവാദകൊടുംകാറ്റ് ഉണ്ടായിരിക്കുകയാണ്.
കണക്കുകളിൽ വ്യക്തതയില്ലെന്നും എസ്‌ഐആർ നടപടികളുടെ കാലാവധി വീണ്ടും നീട്ടണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. സിപിഐഎമ്മും കോൺഗ്രസും ലീഗും ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ അതിശക്തമായ എതിർപ്പ് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. എസ്‌ഐആർ നടപടിക്രമങ്ങൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, 2025 ഒക്‌ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് 25 ലക്ഷത്തിലധികം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. 2,78,59,855 വോട്ടർമാരാണ് ഒക്‌ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്നത്.
99.96% എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കുകയും 99.77% ഡിജിറ്റൈസ് ചെയ്തതിനും ശേഷമാണ് 25 ലക്ഷത്തിലധികം വോട്ടർമാർ ഒഴിവായത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, മറ്റുസ്ഥലത്ത് പേരുചേർത്തവർ, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ എന്നിവരാണു പട്ടികയ്ക്കു പുറത്താകുന്നത്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം തർക്കമുള്ളവർക്കു രേഖകൾ ഹാജരാക്കി വോട്ട് ഉൾപ്പെടുത്താനുള്ള അവസരം നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർ അറിയിച്ചു.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായിരിക്കുന്നത് - 4,36,857 പേർ. കാസർകോട് - 63,114, വയനാട് - 37,422, കൊല്ലം - 1,68,018, മലപ്പുറം - 1,79,673, പാലക്കാട് - 2,00,070, തൃശൂർ - 2,56,842, എറണാകുളം - 3,34,962, ഇടുക്കി - 1,28,333, കോഴിക്കോട് - 1,94,588, പത്തനംതിട്ട - 1,00,948, ആലപ്പുഴ - 1,44,243, കോട്ടയം - 1,66,010, കണ്ണൂർ - 89,932 എന്നിങ്ങനെയാണ് ഒഴിവായവരുടെ എണ്ണം. ഇവരുടെ പേര് കരട് പട്ടികയിൽ ഉണ്ടാവില്ല. അനുബന്ധ പട്ടികയായി ഇതു പ്രസിദ്ധീകരിക്കും. തർക്കമുണ്ടെങ്കിൽ രേഖകൾ ഹാജരാക്കി പുതുതായി വോട്ട് ചേർക്കേണ്ടിവരും. ഡിസംബർ 18 വരെയാണ് എസ്‌ഐആർ കാലാവധി. 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ എതിർപ്പ് അറിയിക്കാം. ഫെബ്രുവരി 14 വരെ ഹിയറിങ്ങും പരിശോധനയും നടത്തിയ ശേഷം 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.