ശബരിമല സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരുടെ മൊഴിയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയും പ്രായോജകനുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയതായി പങ്കജ് ഭണ്ഡാരി വെളിപ്പെടുത്തി. പണമിടപാടുകൾ സംബന്ധിച്ച നിർണ്ണായക രേഖകൾ പ്രതികൾ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും മറ്റ് ലോഹഭാഗങ്ങളിൽ നിന്നും സ്വർണ്ണം വേർതിരിച്ചെടുത്തത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ വർക്ക്ഷോപ്പിൽ വെച്ചാണെന്ന് പ്രതികൾ സമ്മതിച്ചു. ആദ്യം സ്വർണ്ണം വേർതിരിക്കാനുള്ള സാങ്കേതിക വിദ്യ തങ്ങളുടെ പക്കലില്ലെന്ന് പറഞ്ഞ് അന്വേഷണത്തെ വഴിതിരിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇത്തരത്തിൽ വേർതിരിച്ചെടുത്ത സ്വർണ്ണം ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിലാണ് വിറ്റഴിച്ചതെന്നും മൊഴിയിലുണ്ട്.
പ്രതികളെ നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച എസ്.ഐ.ടി അപേക്ഷ സമർപ്പിക്കും. കേസിൽ കേവലം പുറത്തുള്ളവരെ മാത്രം പ്രതികളാക്കുന്നതിൽ ഹൈക്കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ, സ്വർണ്ണക്കവർച്ചയിൽ ദേവസ്വം ബോർഡിലെ ഉന്നതർക്കോ മറ്റ് ജീവനക്കാർക്കോ പങ്കുണ്ടോ എന്ന കാര്യത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്.ഐ.ടി നീക്കം.
പങ്കജ് ഭണ്ഡാരിയിൽ നിന്ന് ലഭിച്ച ഒന്നരക്കോടി രൂപ ഉണ്ണിക്കൃഷ്ണൻ പോറ്റി ആർക്കൊക്കെ കൈമാറി എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പണമിടപാടുകളുടെ ബാങ്ക് രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു വരികയാണ്. കേസിലെ കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.