തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ 9 ജില്ലകളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.ഇടുക്കിയിലാണ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ മുന്നറിയിപ്പ്. അതായത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 2025 ഡിസംബർ 03 (ഇന്ന്) മുതൽ 05 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡിസംബർ നാലിന് തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേ സമയം തമിഴ്നാട്ടിൽ വ്യാപകമായി മഴ തുടരുന്നു. തമിഴ്നാട്ടിലെ 22 ജില്ലകളിലും പുതുച്ചേരിയിലും മഴ മുന്നറിയിപ്പുണ്ട്. വടക്കൻ ചെന്നൈയിലും തിരുവള്ളൂരിലും രാവിലെ മുതൽ ശക്തമായ മഴ ലഭിച്ചു. ചെന്നൈ പുരസൈവാക്കത്ത് വീടിന്‍റെ ചുവരിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു.