അബുജ: നൈജീരിയയിലെ സ്വകാര്യ കാത്തലിക് സ്കൂളിൽ തോക്കുധാരികൾ അതിക്രമിച്ചുകയറി 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ. നൈഗർ നോർത്ത് സെന്ററിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു ആക്രമണം.
നേരത്തേ 215 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു വിവരം. എന്നാൽ, ശനിയാഴ്ച കുട്ടികളുടെ കണക്കെടുത്തുവെന്നും ഇതിൽ 300ലധികം കുട്ടികളെ കാണാനില്ലെന്നും സി.എ.എന്നിന്റെ നൈജർ സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ മോസ്റ്റ് റവറന്റ് ബുലസ് ദൗവ യോഹന്ന വെള്ളിയാഴ്ച സ്കൂൾ സന്ദർശിച്ചശേഷം പ്രസ്താവനയിലൂടെ അറിയിച്ചു.10നും 18നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് തട്ടിക്കൊണ്ടുപോയതെന്നും ആക്രമണത്തിനിടെ 88 കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
170 കിലോമീറ്റർ അകലെ അയൽ സംസ്ഥാനമായ കെബ്ബിയിലെ മാഗ പട്ടണത്തിലെ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച ആയുധധാരികൾ അതിക്രമിച്ചുകയറി 25 സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് സമാനസംഭവം. അതിൽ ഒരു പെൺകുട്ടി രക്ഷപ്പെട്ടിരുന്നു. 24 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.