ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിലുള്ള സ്ഫോടനങ്ങൾ നടത്താൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടന ലഷ്കർ-ഇ-തൊയ്ബ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ട, ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം, രാജ്യത്തെ മറ്റ് പ്രധാന ആരാധനാലയങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഭീകരർ സ്ഫോടനത്തിന് പദ്ധതിയിടുന്നത്.
രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ഫെബ്രുവരി 6-ന് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിന് പ്രതികാരമായാണ് ഇന്ത്യയിൽ ആക്രമണം നടത്താൻ ലഷ്കർ ഒരുങ്ങുന്നത്. 15 ദിവസത്തിനുള്ളിൽ ആക്രമണം നടത്താനാണ് ഭീകരരുടെ നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും കർശനമായ പരിശോധനകൾ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി മേഖലകളിൽ ജാഗ്രത പാലിക്കാനും സുരക്ഷാ സേനയ്ക്ക് നിർദ്ദേശം ലഭിച്ചു.