കുവൈറ്റിലെ നാഷണൽ ഗാർഡ് സൈറ്റിന് നേരെ ഇറാൻ വീണ്ടും ഡ്രോൺ ആക്രമണം നടത്തി. കുവൈറ്റിലെ സുപ്രധാനമായ സൈനിക താവളങ്ങളിലൊന്നായ ഇവിടെയുണ്ടായ ആക്രമണത്തിൽ താവളത്തിനും സൈനിക സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചു. എന്നാൽ ആക്രമണത്തിൽ ആർക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സ്ഫോടനത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. രാജ്യത്തിന്റെ സുപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ശത്രുനീക്കങ്ങളെ നേരിടുന്നതിനും നാഷണൽ ഗാർഡ് സർവ്വസജ്ജമാണെന്ന് ബ്രിഗേഡിയർ ജനറൽ ജദാൻ ഫദൽ അറിയിച്ചു. രാജ്യസുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായിരിക്കുന്നത് എന്നത് ഗൗരവകരമാണ്. വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഇത്തരം ആക്രമണങ്ങൾ തുടരുന്നത് മേഖലയിൽ കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കുവൈറ്റിന്റെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.