പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിക്കെതിരെ അറുപതോളം എംഎൽഎമാർ ഒന്നിച്ച് രംഗത്തെത്തിയതോടെ പാർട്ടി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
പാർട്ടിയിൽ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാൻ വിമത എംഎൽഎമാർ തയ്യാറെടുക്കുകയാണ്. നേരത്തെ ശോഭൻ ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നിർദ്ദേശിച്ച് നൽകിയ കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് വിമതർ ആരോപിക്കുന്നു. ഈ വ്യാജ ഒപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് പാർട്ടിയിൽ ഭിന്നത മറനീക്കി പുറത്തുവന്നത്.
ഇതിന് പിന്നാലെ ഋതബ്രത ബാനർജി ഉൾപ്പെടെ രണ്ട് എംഎൽഎമാരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ഈ നടപടി വിമതരുടെ നീക്കങ്ങൾക്ക് കൂടുതൽ ശക്തി പകരുകയാണ് ചെയ്തത്. നിലവിൽ വെറും 20 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് മമത ബാനർജിക്ക് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകാൻ ഈ ആഭ്യന്തര കലഹം കാരണമായേക്കും.