പത്തനംതിട്ട: തെരച്ചിലിനിടെ കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ കണ്ടെത്തി. ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്.
കോടതിയിൽ നിന്ന് സമൻസ് വന്നതിന് പിന്നാലെയാണ് മോഹൻദാസ് കാട് കയറിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥർ തെരച്ചിൽ നടത്തിവരികയായിരുന്നു. പാറയുടെ ചെരുവിലായി മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഊര് മൂപ്പന്റെ മൃതദേഹം കണ്ടെടുത്തത്. പൂർണമായും ജീർണിച്ച രീതിയിലായിരുന്നു മൃതദേഹം. ഉൾവനത്തിലായിരുന്നു മൃതദേഹം.
ജൂൺമാസം അവസാനമായിരുന്നു ഊര് മൂപ്പൻ മോഹൻദാസ് കാട് കയറിയത്. കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട എത്തിയ സമൻസിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് മോഹൻ ദാസ് കാട് കയറിയതെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഡ്രോൺ ഉപയോഹഗിച്ചും കെഡാവർ നായ്ക്കളെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ സമഗ്ര പരിശോധനയിലാണ് ഉൾക്കാട്ടിൽ നിന്നും മൃതദേഹം ലഭിച്ചിരിക്കുന്നത്.