അതിരപ്പിള്ളി മേഖലയിൽ ഭീതി പരത്തി ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി.തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറ ഭാഗത്താണ് ചൊവ്വാഴ്ച പുലർച്ചെ ആന എത്തിയത്.വനമേഖലയ്ക്ക് ചുറ്റുമുള്ള സോളാർ വൈദ്യുത വേലി തകർത്താണ് ആന നാട്ടിലിറങ്ങിയത്.
സമീപത്തുണ്ടായിരുന്ന മരം പിഴുത് വൈദ്യുത വേലിക്കു മുകളിലേക്ക് മറിച്ചിട്ടാണ് ഗണപതി വഴി ഒരുക്കിയത്. വേലി തകർത്ത ശേഷം ആന ജനവാസ മേഖലയിലേക്ക് പ്രവേശിക്കുകയും ഏറെ നേരം അവിടെ നിലയുറപ്പിക്കുകയും ചെയ്തു. പിന്നീട് വനത്തിലേക്ക് തന്നെ തിരിച്ചുപോയി. മരം ഉപയോഗിച്ച് വേലി തകർക്കുന്ന ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നാട്ടുകാർ ഗണപതി എന്ന് വിളിക്കുന്ന ഈ കാട്ടാന മുൻപും പലതവണ ഈ പ്രദേശങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. സാധാരണയായി മറ്റ് ആനകളെപ്പോലെ അക്രമാസക്തനാകാറില്ലെങ്കിലും, ജനവാസ മേഖലയിലേക്കുള്ള ആനയുടെ തുടർച്ചയായ വരവ് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.