Share this Article
KERALAVISION TELEVISION AWARDS 2025
അഷ്ടമിച്ചിറയില്‍ കൂട്ടില്‍ അടച്ച ആക്രമണകാരിയായ തെരുവുനായ രക്ഷപ്പെട്ടതില്‍ പ്രതിഷേധം ശക്തം
 street dog


തൃശൂര്‍ അഷ്ടമിച്ചിറയില്‍ വനിതാ ഡോക്ടറെ ആക്രമിച്ചതിനെ തുടര്‍ന്ന്   കൂട്ടില്‍ അടച്ച ആക്രമണകാരിയായ തെരുവുനായ രക്ഷപ്പെട്ടതില്‍ പ്രതിഷേധം ശക്തം. അക്രമകാരികളായ തെരുവുനായകള്‍ക്കെതിരെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കില്ലെന്നാണ് ആക്ഷേപം.

ഒരാഴ്ച മുന്‍പാണ് മാള അഷ്ടമിച്ചിറയില്‍ വനിത ദന്തഡോക്ടറെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.ക്ലിനിക്കില്‍ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരുന്ന സമയത്തായിരുന്നു ആക്രമണം.നായ്ക്കള്‍ വരുന്നത് കണ്ട് ഭയന്ന പാര്‍വതി  പുറകോട്ട് വീഴുകയായിരുന്നു. വീണുകിടന്നിരുന്ന ഡോക്ടറെ നായ്ക്കള്‍ കൂട്ടമായി അക്രമിച്ചു.

സംഭവം  വാര്‍ത്തയായതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 26 ഓളം നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും ആക്രമിച്ച 3 നായ്ക്കളെ നിരീക്ഷിക്കുന്നതിനായി മൃഗാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സീനിയര്‍ വെറ്റിനറി സര്‍ജന്‍ കെഎ സാബുവിന്റെ  നേതൃത്വത്തിലാണ് നായ്ക്കളെ നിരീക്ഷിച്ചു വന്നിരുന്നത്.

ഇതില്‍ ആക്രമണകാരിയായ നായയാണ് രണ്ടു ദിവസം മുന്‍പ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത്. നായയെ പിടികൂടാന്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് അംഗം ജിയോ ജോര്‍ജ്ജ് പറഞ്ഞു. 

മാള ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലായി ആയിരത്തോളം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതില്‍ 165 നായ്ക്കള്‍ക്ക് മാത്രമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം വാക്‌സിനേഷന്‍ നല്‍കിയത്.

പഞ്ചായത്തില്‍ പല പ്രദേശങ്ങളിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന  മത്സ്യ മാംസ വില്പനശാലകള്‍ ഉള്ളതാണ് തെരുവ് നായ്ക്കള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ആക്ഷേപം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories