ഇരുപത്തിയൊൻപതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തലസ്ഥാനത്ത് തിരശീല ഉയരും. ഡിസംബർ 20 വരെ നടക്കുന്ന മേളയിൽ 177 സിനിമകൾ പ്രദർശിപ്പിക്കും.നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ഉൾപ്പെടെ മേളയിൽ ഉണ്ടാകും.
68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് തലസ്ഥാനത്തെ വിവിധ സ്ക്രീനുകളിൽ തെളിയുന്നത്. ഉദ്‌ഘാടന ദിവസം പോർച്ചുഗീസ് ചിത്രമായ 'ഐ ആം സ്റ്റിൽ ഹിയറിന്റെ പ്രദർശനത്തിലൂടെ സിനിമയുടെ വിസമയ ലോകം തുറക്കും.
അന്താരാഷ്ട്ര മത്സരവിഭാഗങ്ങൾ 14 സിനിമകളും, മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ എഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം എന്നീ മലയാള സിനിമകൾ രാജ്യാന്തര മത്സര വിഭാഗത്തിൽ മാറ്റുരയ്ക്കും.
13000ലധികം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന മേളയിൽ നൂറോളം ചലച്ചിത്ര പ്രവർത്തകർ അതിഥികളാകും. പ്രദർശനം നടക്കുന്ന തീയറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷനിലൂടെയാണ് പ്രവേശനം അനുവദിക്കുന്നത്.
മുതിർന്ന പൗരർക്കും, ഭിന്നശേഷിക്കാർക്കും ക്യൂ നിൽക്കാതെ പ്രവേശനം നേടാം. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മീറ്റ് ദി ഡയറ്കടർ, പാനൽ ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കും.