Share this Article
News Malayalam 24x7
വളർത്തു മൃഗങ്ങളെ കൊണ്ടുവരാൻ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട; കൊച്ചി വിമാനത്താവളത്തിൽ ഇന്ത്യയിലെ ഏഴാമത്തെ അനിമൽ ക്വാറന്റൈൻ കേന്ദ്രം
വെബ് ടീം
posted on 10-10-2024
1 min read
animal quarantine

കൊച്ചി: രാജ്യത്തെ ഏഴാമത്തെ അനിമൽ ക്വാറന്റൈൻ കേന്ദ്രം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്നു. ഇതോടെ കേരളത്തിൽ നിന്ന് വിദേശത്തേക്ക് കൊണ്ടുപോകേണ്ടതോ, കേരളത്തിലേക്ക് കൊണ്ടുവരേണ്ടതോ ആയ വളർത്തു മൃഗങ്ങൾക്കു വേണ്ടി മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരില്ല. കൊച്ചി വിമാനത്താവളത്തിൽ ഒരു അനിമൽ ക്വാറന്റൈൻ കേന്ദ്രം തുറന്നിരിക്കുകയാണിപ്പോൾ.

വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ നാട്ടിലേക്കു കൊണ്ടുവരാൻ പ്രയോജനപ്പെടുന്ന ആനിമൽ ക്വാറൻ്റൈൻ & സർട്ടിഫിക്കേഷൻ സർവീസ് സെന്റർ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉദ്ഘാടനം ചെയ്തു. ഇത് വിദേശത്തുനിന്നു വരുന്ന മൃഗസ്നേഹികൾക്കു വളരെ സൗകര്യമാകും. കഴിഞ്ഞ ജൂൺ മാസം മുതൽക്കു തന്നെ ഈ സംവിധാനത്തിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ജൂണിൽ ല്യൂക എന്ന പട്ടിക്കുട്ടിയാണ് ആദ്യമായി ഈ സൗകര്യം ഉപയോഗിച്ച് കേരളത്തില്‍ നിന്ന് പറന്നു പൊങ്ങിയത്. ദുബായിലേക്കായിരുന്നു യാത്ര.

നിലവിൽ വിദേശത്തുനിന്നുള്ള വളർത്തുമൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയർ പോർട്ടുകളിൽ സ്ഥിതി ചെയ്യുന്ന ആനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സർവീസ് സ്റ്റേഷനിൽകൂടെ മാത്രമേ കൊണ്ടുവരാൻ അനുമതിയുള്ളു.ഇതുസംബന്ധിച്ചു നേരെത്തെ അനിമൽ ഹസ്ബൻഡറി ആൻഡ് ഡയറി ഡിപ്പാർട്ട്മെൻ്റ് അഡീഷണൽ സെക്രട്ടറി ശ്രീമതി വർഷ ജോഷി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടുമായി കരാർ ഒപ്പുവച്ചു. ഈ തീരുമാനത്തോടുകൂടി യാത്രക്കാരുടെ ദീർഘകാല ആവശ്യം പൂർത്തീകരിച്ചതായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് പറഞ്ഞു.

കന്നുകാലികളുടെയും  അവയുടെ ഉത്പന്നങ്ങളിലൂടെയും രാജ്യത്തു രോഗവ്യാപ്തി തടയുന്നതിനുവേണ്ടി 1898-ലെ ലൈവ്-സ്റ്റോക്ക് ഇറക്കുമതി നിയമം, 2001 ലെ ഭേദഗതി നിയമം എന്നിവ പ്രകാരം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയമാണ് അവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories