കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സൗത്ത് വാഴക്കുളത്ത് 20 ലക്ഷം രൂപ വിലവരുന്ന 65 ഗ്രാം ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിലായി. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്‌ലാം (26), മുക്സിദുൽ ഇസ്‌ലാം (33) രശ്മി കാത്തൂൻ (21) എന്നിവരെയാണ് പെരുമ്പാവൂർ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് പിടികൂടിയത്.
അസമിൽനിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക് വരുന്ന വഴിയിൽ സൗത്ത് വാഴക്കുളം ഭാഗത്ത് വച്ചാണ് അന്വേഷണസംഘം പിടികൂടിയത്.ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ചു സോപ്പുപെട്ടികളിലായിരുന്നു ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. വിൽപന നടത്തി പിറ്റേദിവസം തന്നെ അസമിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരാറുണ്ടെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.