കൊട്ടിയത്ത് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ സമർപ്പിക്കും. കാൺപൂർ ഐഐടിയിലെ ഡോ. ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ഡോ. ടി.കെ. സുധീഷ് എന്നിവരുൾപ്പെട്ട മൂന്നംഗ വിദഗ്ധ സംഘം ഇന്നലെ സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തി.
ദേശീയപാതയുടെ അടിസ്ഥാന നിർമ്മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ പ്രാഥമിക നിഗമനം. ഇതിനെത്തുടർന്ന് നിർമ്മാണ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസിനെയും സ്വതന്ത്ര എഞ്ചിനീയറിംഗ് കൺസൾട്ടൻസിയെയും കേന്ദ്രം വിലക്കിയിട്ടുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്നും സമിതി പരിശോധിക്കും. തകർന്ന സർവീസ് റോഡിൻ്റെ പുനർനിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കുമെന്ന് എൻഎച്ച്എഐ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സൂചന.