Share this Article
Union Budget
മക്കളുമായി അഭിഭാഷക പുഴയിൽചാടി ജീവനൊടുക്കിയ കേസിൽ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
വെബ് ടീം
5 hours 46 Minutes Ago
1 min read
JISMOL

കോട്ടയം: നീറിക്കാട് മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവായ നീറിക്കാട് സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരെ ഏറ്റുമാനൂര്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു പിന്നാലെ അറസ്റ്റുചെയ്യുകയായിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ചോദ്യംചെയ്യലില്‍ ആത്മഹത്യ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിസ്‌മോള്‍ പിതാവിന് അയച്ച ഫോണ്‍ ശബ്ദരേഖയടക്കം തെളിവായി കണക്കിലെടുത്താണ് നടപടി. മരിച്ച ജിസ്‌മോളുടെ കുടുംബം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.ഇക്കഴിഞ്ഞ ഏപ്രില്‍ 15-നാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോള്‍ തോമസ് (34), മക്കളായ നോഹ(5), നോറ(2) എന്നിവരെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവം. വീട്ടിലെ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ജിസ്‌മോള്‍ രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകിയെത്തുന്നനിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories