ഇടുക്കി മൂന്നാറില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളില്‍ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. ഗുണ്ടുമല എസ്റ്റേറ്റ് , മാട്ടുപെട്ടി ഹൈറേഞ്ച് സ്കൂളിന് സമീപം എന്നിവടങ്ങളിലാണ് നിരീക്ഷണത്തിനായി ക്യാമറകള്‍ സ്ഥാപിച്ചത്.
അടുത്ത നാളുകളില്‍ കടുവയുടെ ആക്രമണവും സാന്നിധ്യവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചത്. മൂൂന്നാര്‍ ഗുണ്ടുമല, മാട്ടുപ്പെടട്ടി റോഡിലെ ഹൈറേഞ്ച് സ്കൂളിന് സമീപത്തുമായിട്ടാണ് നാല് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചത്. പ്രദേശശത്ത് കടുവയെ നാട്ടുകാര്‍ കാണുകയും ഒപ്പം മൂന്ന് പശുക്കളെ കടുവ കൊന്ന് ഭക്ഷിക്കുകയും ഒരു പശുവിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചതോടെയാണ് വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചത്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മൂന്നാര്‍ റെയിഞ്ചോഫീസര്‍ എസ് ബിജു പറഞ്ഞു.
ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ വനം വകുപ്പ് മേഖലയില്‍ നിരീക്ഷണവും ശക്തതമാക്കിയിട്ടുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കി. അതേ സമയം നിരന്തരമായി വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ കടുവയുടെ ആക്രമണമുണ്ടാവുകയും പശുക്കളെ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിനും തയ്യാറെടുക്കുകയാണ് തോട്ടം തൊഴിലാളികൾ .