ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ്‌വേയിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു. പാലക്കാട് ചിറ്റൂർ പുഴയിൽ മുങ്ങിമരിച്ച കോയമ്പത്തൂർ രാമനാഥപുരം സ്വദേശി ശ്രീഗൗതം, നെയ് വേലി സ്വദേശി അരുൺകുമാർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.ഇന്ന് ഉച്ചയോടെയാണ് കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളായ പത്തുപേരടങ്ങുന്ന സംഘം ചിറ്റൂർ ഷൺമുഖം കോസ്‌വേയിൽ കുളിക്കാനെത്തിയത്. ഇതിനിടെയാണ് അരുൺകുമാറിനെയും ശ്രീഗൗതമിനെയും ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.
ചിറ്റൂർ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആദ്യം ശ്രീഗൗതത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടൻതന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് അരുൺകുമാറിന്റെ മൃതദേഹം ഒാവുചാലിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.