തിരുവനന്തപുരം: മകന്റെ ചോറൂണ് ദിനത്തിൽ യുവാവ് ജീവനൊടുക്കി. വിതുര പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ(35) ആണ് മരിച്ചത്. അമൽ പാർട്ണറായ ടർഫിന് സമീപത്തെ കെട്ടിടത്തിലാണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള ഗുരുമന്ദിരത്തിൽ വീട്ടുകാർ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു അമൽ ജീവനൊടുക്കിയത്.
പേരയത്തുപാറയിൽ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നു അമൽ കൃഷ്ണൻ. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് അമൽ എഴുതിയെന്ന് കരുതുന്ന കുറിപ്പും കണ്ടെടുത്തു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മകന്‍റെ ചോറൂണിന് അമൽ ഗുരുമന്ദിരത്തിൽ എത്താത്തിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. അമലും ആറു സുഹൃത്തുക്കളും ചേര്‍ന്നാണ് ടര്‍ഫ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.