കൊച്ചി കോർപ്പറേഷൻ മേയറെ തീരുമാനിക്കുന്നതിനായുള്ള കോൺഗ്രസ് കോർ കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൊച്ചിയുടെ പുതിയ മേയറാകാനാണ് കൂടുതൽ സാധ്യതയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് ഈ നിർണ്ണായക യോഗം നടക്കുക.
മേയർ സ്ഥാനത്തേക്ക് ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള ഒരാളെ പരിഗണിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലും വിവിധ ലത്തീൻ സംഘടനകൾക്കിടയിലും ശക്തമായി ഉയർന്നിട്ടുണ്ട്. എന്നാൽ, നിലവിൽ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ഇത്തരം സാമുദായിക സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ മേയർ സ്ഥാനത്തേക്ക് പല പേരുകൾ ഉയർന്നു കേട്ടെങ്കിലും ദീപ്തി മേരി വർഗീസിനാണ് നിലവിൽ മുൻതൂക്കം. ഭരണപരിചയവും പാർട്ടിയിലെ സ്വാധീനവും പരിഗണിച്ച് അവരെ തന്നെ മേയർ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ ആലോചന. സാമുദായിക സമവായങ്ങൾക്കപ്പുറം മെറിറ്റിന് മുൻഗണന നൽകണമെന്ന അഭിപ്രായവും ചൊവ്വാഴ്ചത്തെ യോഗത്തിൽ ചർച്ചയാകും.
കോർ കമ്മിറ്റി യോഗത്തിലെ തീരുമാനത്തിന് ശേഷം കെ.പി.സി.സി ഔദ്യോഗിക പ്രഖ്യാപനം നടത്തും. കൊച്ചിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആര് വരുമെന്ന് ചൊവ്വാഴ്ചയോടെ വ്യക്തമാകും.