കൊരട്ടി : വീട്ടിൽ അതിക്രമിച്ചു കയറി വിലപിടിപ്പുള്ള പാത്രങ്ങൾ മോഷ്ടിച്ച കേസിൽ മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുജോൺ (23), ഷാൽത്തു (24), പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശീ മീസാൻ (42) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് പിടികൂടിയത്.കഴിഞ്ഞ ജനുവരി 28-ന് പുലർച്ചെ 4:30-നും ഫെബ്രുവരി 1-ന് ഉച്ചയ്ക്ക് 12:30-നും ഇടയിലുള്ള സമയത്ത് കാടുകുറ്റി വില്ലേജ് ചെറുവാളൂർ സ്വദേശി രത്നമോഹന്റെ വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. രത്നമോഹനും കുടുംബവും താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന പ്രതികൾ, വീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50,000 രൂപയോളം വിലമതിക്കുന്ന ചെമ്പുപാത്രങ്ങളും ഓട്ടുപാത്രങ്ങളുമാണ് കവർന്നത്.
പ്രതികളിൽ നിന്ന് മോഷണമുതലുകൾ പിടിച്ചെടുത്തു. പ്രതികളെ നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അമൃതരംഗൻ, ജി എ എസ് ഐ മാരായ ഷിജോ, നാഗേഷ്, സിൽജോ, ബിനു, ഷീബ, ജി എസ് സി പി ഒ അലി, സി പി ഒ മാരായ ജിതിൻ, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.