തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 14ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നാം വേദിയായ തേക്കിൻകാട് മൈതാനത്താണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ജനുവരി 18ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ പങ്കെടുക്കും.
തേക്കിൻകാട് മൈതാനം ഉൾപ്പെടെ 25 വേദികളിലായാണ് മത്സരം. തേക്കിൻകാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം 13ാം വേദിയായ ജവഹർ ബാലഭവനിൽ നടക്കും.അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്.എച്ച്.എസ്.എസിലും നടക്കും. പാലസ് ഗ്രൗണ്ടിലാണ് ഭക്ഷണശാല. ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഗവ. മോഡൽ ജി.വി.എച്ച്.എസ്.എസിലാണ് പ്രോഗ്രാം ഓഫിസ്.
അഞ്ചു ദിവസങ്ങളിൽ 239 ഇനങ്ങളിലാണ് മത്സരം. കേരളത്തിന്റെ കലാപൈതൃകവും തൃശൂരിന്റെ സാംസ്‌കാരിക ഐക്യ ചിഹ്നങ്ങളും സംയോജിപ്പിച്ച് അനിൽ ഗോപനാണ് മേളയുടെ ലോഗോ തയാറാക്കിയിട്ടുള്ളത്. വാർത്തസമ്മേളനത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ. രാജനും സംബന്ധിച്ചു.