കാസർഗോഡ്: ഫോണില്‍ ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത 10 വയസ്സുകാരനായ മകന്റെ ദേഹത്ത് ചായപ്പാത്രം കൊണ്ട് പൊള്ളിച്ചെന്ന പരാതിയില്‍ അമ്മയ്‌ക്കെതിരെ കേസ്. കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.സ്‌കൂളില്‍ സഹപാഠിയായിരുന്ന കള്ളാര്‍ സ്വദേശിയായ സുഹൃത്തുമായി യുവതി വിഡിയോ കോള്‍ ചെയ്യുന്നതിനെയാണ് മകന്‍ ചോദ്യം ചെയ്തത്. ഇത് അവസാനിപ്പിക്കാന്‍ മകന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഈ വിവരം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതില്‍ നിന്ന് പിന്മാറിയില്ല. തുടര്‍ന്നു 10 വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 28ന് വൈകിട്ട് 5 മണിയോടെ ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറില്‍ പൊള്ളിക്കുകയായിരുന്നെന്നാണ് പരാതിയിലുള്ളത്. ഈ വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതി 2 മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയിലും ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.