തിരുവനന്തപുരം കാട്ടാക്കടയിൽ പതിനഞ്ചുകാരനെ കാറിടിച്ച് കൊലപെടുത്തിയ കേസിൽ മെയ് ആറിന് വിധി പറയും. പൂവച്ചൽ സ്വദേശി ആദിശേഖറിനെയാണ് ബന്ധുവായ പ്രിയരഞ്ജൻ മനപൂർവം കാർ കയറ്റി കൊലപ്പെടുത്തിയത്. വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക.
കാട്ടാക്കടയില്‍ 15 വയസുകാരന്‍ ആദിശേഖറിനെ മനപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മെയ്യ് 6ന് വഞ്ചിയൂര്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. കേസിന്റെ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്. കുട്ടിയുടെ അകന്ന ബന്ധു കൂടിയായ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി.
2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാകത്തിലേക്ക് നയിച്ചത്. സൈക്കിളില്‍ മടങ്ങാന്‍ ഒരുങ്ങിയ ആദിശേഖറിന്റെ ശരീരത്തിലൂടെ പ്രതി കാര്‍ കയറ്റി ഇറക്കുകയുമായിരുന്നു.
കാര്‍ അബദ്ധത്തില്‍ മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദമെങ്കിലും സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴിയും നടന്നത് കൊലപാതകം എന്ന് തെളിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കി.കേസില്‍ വിധി പറയുമ്പോള്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.