Share this Article
KERALAVISION TELEVISION AWARDS 2025
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ; ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യാ കുറ്റം ചുമത്തി
Defendant

വീട്ടിലെ പ്രസവത്തെ തുടർന്ന് പെരുമ്ബാവൂർ അറയ്‌ക്കപ്പടി പെരുമാനി കൊപ്പറമ്ബില്‍ വീട്ടില്‍ അസ്മ (35) മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജുദ്ദീന്റെ (38) അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ മനഃപ്പൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി.


സിറാജുദ്ദീനെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മലപ്പുറം എസ് പി പറ‌ഞ്ഞു. ഇന്നലെ വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൃത്യത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. 


ആത്മീയ കാര്യങ്ങളില്‍ വലിയ താത്പര്യമുള്ളയാളാണ് പ്രതി. അസ്‌മയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. യുട്യൂബ് ചാനലില്‍ നിന്നും മതപ്രഭാഷണത്തില്‍ നിന്നുമൊക്കെയാണ് പ്രതി വരുമാനം കണ്ടെത്തിയിരുന്നത്. ഇക്കാരണങ്ങളാലാണ് ആലപ്പുഴ സ്വദേശിയായ സിറാദജുദ്ദീൻ കുടുംബത്തോടൊപ്പം മലപ്പുറത്തേയ്ക്ക് വന്നത്. പ്രസവസമയത്ത് പ്രതിക്ക് സഹായംനല്‍കിയതായി ചിലരെ സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ് പി അറിയിച്ചു.


ഭർത്താവ് അമ്ബലപ്പുഴ വളഞ്ഞവഴി നീർക്കുന്നം സിറാജ് മൻസിലിലെ സിറാജുദ്ദീനെ ഇന്നലെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പെരുമ്ബാവൂർ പൊലീസ് കേസെടുത്തിരുന്നു. 


കേസ് മലപ്പുറം പൊലീസിന് കൈമാറിയതോടെ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തതിനെ തുടർന്ന് സിറാജുദ്ദീൻ പെരുമ്ബാവൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.


അസ്മ മരിച്ചത് അമിത രക്തസ്രാവം മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത്. പ്രസവശേഷവും വൈദ്യസഹായം നല്‍കിയില്ല. നില വഷളായപ്പോഴെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവൻ രക്ഷിക്കാമായിരുന്നു എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories