തൃശൂർ: കഴിഞ്ഞ വർഷത്തെ പുലിക്കളി മഹോത്സവത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാതെ വന്ന സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെട്ടു. പുലിക്കളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പുലിക്കളി സംഘങ്ങളുടെയും യോഗം വിളിച്ചുചേർത്ത് പ്രശ്നത്തിന്റെ വിശദാംശങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി. കേന്ദ്രഫണ്ട് ലഭിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന ടൂറിസം വകുപ്പിന് വീഴ്ച സംഭവിച്ചതാണ് തുക തടസപ്പെടാൻ കാരണമായതെന്നാണ് യോഗത്തിൽ വിലയിരുത്തിയത്.
സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പ്രതിനിധികളിൽ നിന്ന് മന്ത്രി വിശദീകരണം തേടി. കുടുങ്ങിയ ഫണ്ട് ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് രണ്ടുദിവസത്തിനകം മറുപടി നൽകുമെന്നും, അത് സാധ്യമല്ലെങ്കിൽ ഇത്തവണ കൂടുതൽ കേന്ദ്രസഹായം അനുവദിക്കാൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകി. കേന്ദ്രസഹായം സംബന്ധിച്ച് മാസങ്ങളായി വ്യക്തത ലഭിക്കാത്തതിനെ തുടർന്ന് സമരത്തിലേക്ക് കടക്കാനിരുന്ന പുലിക്കളി കൂട്ടായ്മയുടെ പരാതിയെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. യോഗത്തിൽ വിവിധ പുലിക്കളി ദേശങ്ങളിലെ ഭാരവാഹികളും ബി.ജെ.പി. കോർപ്പറേഷൻ കൗൺസിലർമാരും പങ്കെടുത്തു.