തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവത്തൂര്‍ പെരിങ്ങാട് വീട്ടില്‍ ശ്രീധരന്റെ ഭാര്യ നളിനി(74) ആണ് മരിച്ചത്. പൂവത്തൂരിലേക്കുള്ള യാത്രയ്ക്കിടെ പൂച്ചക്കുന്ന് വളവില്‍ വെച്ചായിരുന്നു അപകടം. രാവിലെ ബസ്സില്‍ കയറിയതിനു ശേഷം സീറ്റ് ഒഴിവ് കണ്ട് പിന്നിലെ സീറ്റിലേക്ക് നടന്നു പോകുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് റോഡിലേക്ക് വീഴുകയായിരുന്നു.
ആദ്യം ഡ്രൈവറുടെ പിറകിലെ കമ്പിയില്‍ പിടിച്ചുനിന്ന നളിനി പിറകില്‍ സീറ്റുണ്ടെന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ടുനീങ്ങി. ഇതിനിടെ ബസ് വളവ് തിരിഞ്ഞതോടെ നളിനി ബാലന്‍സ് തെറ്റി വാതിലിന്റെ ഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.ബസിന്റെ ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നു നളിനി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
വാതിലിലിടിച്ച് വാതില്‍ തുറക്കുകയും നളിനി പുറത്തേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. ഉടന്‍തന്നെ ബസ് നിര്‍ത്തി തലയ്ക്ക് പരിക്കേറ്റ നളിനിയെ ജീവനക്കാര്‍ പറപ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചൊവ്വല്ലൂർപ്പടിയിലുള്ള സുദൃഡം എന്ന ഫൈനാൻസ് സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായിരുന്നു നളിനി.