തൃശൂർ: കയ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം കാളമുറി സ്വദേശി പോത്താംപറമ്പിൽ വീട്ടിൽ മനു(34) എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി(28) വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ DYSP ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായിട്ടുള്ളത്. ഇവരെ സ്റ്റേഷനുകളിൽ വിളിച്ച് വരുത്തി ഉത്തരവ് നടപ്പാക്കി.
മനു മതിലകം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, കയ്പമംഗലം പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസിലും, ഒരു തട്ടിപ്പ് കേസിലും, 2 അടിപിടിക്കേസിലും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടിക്കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഈ വർഷം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 40 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 99 ഗുണ്ടകളെ കാപ്പ ചുമത്തി 59 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.