കോട്ടയം: തേങ്ങ ഇടീക്കുന്നതിനിടെ തോട്ടിലേക്കുവീണ തേങ്ങ എടുക്കാനിറങ്ങിയപ്പോൾ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം പത്താംദിവസം കണ്ടെത്തി. വലിയതോട്ടില്‍ വീണ് കാണാതായ മീനടം കാട്ടുമറ്റത്തില്‍ ഈപ്പന്‍ തോമസിന്റെ (കുഞ്ഞ്-66) മൃതദേഹമാണ് കണ്ടെത്തിയത്. അപകടമുണ്ടായ സ്ഥലത്തുനിന്ന് നാലു കിലോമീറ്ററോളം ദൂരത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
മേയ് 31-ന് വൈകീട്ട് 3.30-ഓടെ മീനടം ചക്കുങ്കല്‍പ്പടിയിലായിരുന്നു അപകടം. വെള്ളം ഇറങ്ങിത്തുടങ്ങിയ തോട്ടില്‍ തിങ്കളാഴ്ച രാവിലെ മുതല്‍തന്നെ ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം എമര്‍ജന്‍സി കേരള അംഗങ്ങള്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. തോടിനു കുറുകെ കിടന്ന മരത്തിന് സമീപം ഉടക്കികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.തൊഴിലാളിയെക്കൊണ്ട് പുരയിടത്തിലെ തേങ്ങ ഇടീക്കുന്നതിനിടെ തോട്ടിലേക്കുവീണ തേങ്ങ എടുക്കാനിറങ്ങിയപ്പോള്‍ ഈപ്പന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കോട്ടയം, പാമ്പാടി എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും തിരച്ചില്‍ നടത്തിയിരുന്നു.
കൈതേപ്പാലത്തിന് പടിഞ്ഞാറുഭാഗത്തുള്ള ചക്കാലക്കടവിന് സമീപം തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയ മൃതദേഹം രാത്രി ഒമ്പതുമണിയോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സൂസന്‍ തോമസ്. മക്കള്‍: ടോം സ്റ്റീഫന്‍ (ഓസ്‌ട്രേലിയ), ജേക്കബ് സ്റ്റീഫന്‍ (മുംബൈ). മരുമകള്‍: സ്റ്റെഫി (കൂത്താട്ടുകുളം). മൃതദേഹം ചൊവ്വാഴ്ച 11.30-യോടെ മീനടം ആശുപത്രിപ്പടിയിലുള്ള വീട്ടിലെത്തിക്കും. തുടര്‍ന്ന് മീനടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം.