കണ്ണൂർ തളിപ്പറമ്പ് പുളിമ്പറമ്പിൽ ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായ വീട് പൊളിച്ചു നീക്കും. പകരം സംരക്ഷണഭിത്തി കെട്ടി പുതിയ വീട് നിർമ്മിച്ചു നൽകും. ദേശീയപാത അധികൃതര്‍ വീട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് സംബന്ധിച്ച തീരുമാനമായത്.ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന തളിപ്പറമ്പ്-പട്ടുവം റോഡിൽ പുളിമ്പറമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് പരിസരത്തെ ഏക വീട് അപകടാവസ്ഥയിലായിരുന്നു. ലിസമ്മ ശ്രീധരന്റെ ഉടമസ്ഥതയിലുള്ള ഈ വീടിന്റെ ദുരിതാവസ്ഥ കേരളവിഷൻ ന്യൂസ് ആണ് വാർത്തയിലൂടെ ആദ്യം അധികാരികളെ അറിയിച്ചത്.
തുടർന്ന് വിഷയത്തിൽ ഇടപെടുമെന്ന് തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് എന്നിവർ കേരളവിഷൻ ന്യൂസ് ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ദേശീയപാത അതോറിറ്റി വിഭാഗം അധികൃതർ ലിസമ്മ ശ്രീധരന്റെ കുടുംബവുമായി ചർച്ച നടത്തിയത്. വീടിന്റെ മുൻപിൽ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് സംരക്ഷണ കവചം തീർക്കും. നിലവിൽ അപകടാവസ്ഥയിലായ വീട് പൊളിച്ചുമാറ്റും. പകരം തൊട്ടപ്പുറത്തായി ഇവരുടെ തന്നെ സ്ഥലത്ത് പുതിയ വീട് നിർമ്മിച്ച് നൽകും. അതുവരെ ഇവരുടെ കുടുംബം താമസിക്കുന്ന വാടക വീടിന്റെ ചെലവ് ദേശീയപാത അതോറിറ്റി വഹിക്കും തുടങ്ങിയ ഉറപ്പുകളാണ് ഇന്നത്തെ ചർച്ചയിൽ അധികൃതർ നൽകിയത്.
നാളെയാണ് ഇത് സംബന്ധിച്ച കരാർ ഒപ്പുവയ്ക്കുക. ലിസമ്മ ശ്രീധരന്റെ ഭർത്താവ് ശ്രീധരൻ ഡയാലിസിസ് ചെയ്യുന്ന രോഗിയാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിന്റെ ഉപജീവനമാർഗമായി കടമുറി പോലുള്ള സംവിധാനം ഒരുക്കി കൊടുക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്. അതേസമയം തളിപ്പറമ്പ് -പട്ടുവം റോഡിൽ ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.