തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അപകടത്തിൽ പെട്ട തൊഴിലാളികൾക്കായി കോസ്റ്റൽ ഗാർഡിന്റെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. കാണാതായവർ അഞ്ചുതെങ്ങ് സ്വദേശികളാണെന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് നിലനിൽക്കുന്നതിനിടെയാണ് മുതലപ്പൊഴിയിൽ ദാരുണമായ ബോട്ടപകടം ഉണ്ടായത്. കനത്ത കാറ്റും ശക്തമായ വലിയ തിരമാലകളും പ്രദേശത്തുള്ള 'കള്ളക്കടൽ' പ്രതിഭാസവും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
അപകടത്തെ തുടർന്ന് കൂടുതൽ രക്ഷാപ്രവർത്തകരും കോസ്റ്റൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായ തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മുതലപ്പൊഴി ഹാർബർ കവാടത്തിൽ നിരന്തരം ബോട്ടപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും കടുത്ത ആശങ്കയിലാണ്.