തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം. അമ്മ അശ്വതിയെ അറസ്റ്റുചെയ്തു. കുഞ്ഞിന് ഓട്ടിസമുണ്ടെന്ന സംശയത്തിൽ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് ഒരു വയസ്സുകാരി പവിത്രയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിലാണ് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് അമ്മ അശ്വതി. കുഞ്ഞിന് ഓട്ടിസമുണ്ടെന്ന സംശയവും അശ്വതിയുടെ പ്രസവാനന്തര വിഷാദവും കാരണമായെന്ന് പൊലീസ്.ഇന്നലെ വൈകീട്ടാണ് ഒരു വയസ്സുകാരി പവിത്രയെ കിടപ്പുമുറിയിലെ പായയിൽ മരിച്ചനിലയിൽ കണ്ടത്. തൊഴിലുറപ്പ് ജോലിക്ക് പോയ മുത്തശ്ശി തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. കുഞ്ഞിന്റെ കഴുത്തിൽ ചതവുകളുണ്ടായിരുന്നു.
അമ്മയെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിന് ഓട്ടിസമുണ്ടെന്ന സംശയം അശ്വതിക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഒരാഴ്ച മുമ്പ് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. ഇന്നലെ വൈകിട്ട് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അശ്വതിയും ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അമ്മയെ വീട്ടിലെത്തി തെളിവെടുത്തു.