ബംഗളൂരു: കർണാടക ബിഡദിയിൽ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്. ബംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് പോയ ബസാണ് ബുധനാഴ്ച രാത്രി 9.30ന് ആക്രമിക്കപ്പെട്ടത്.അഞ്ചോളം വരുന്ന അജ്ഞാത സംഘം ബസിനുനേരെ മുട്ട എറിയുകയായിരുന്നു. ഒന്നാമത്തെ മുട്ടയേറുണ്ടായ ഉടൻ തന്നെ ഡ്രൈവർ ബസിന്‍റെ വേഗത കുറച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
മുട്ടയെറിഞ്ഞ ശേഷം സംഘം ഓടിയൊളിക്കാന്‍ ശ്രമിച്ചില്ല എന്നത് ദുരൂഹതയുയര്‍ത്തുന്നു. പ്രദേശത്ത് കേരള രജിസ്ട്രേഷന്‍ വാഹനങ്ങൾ അപകടത്തില്‍ പെടുന്നത് പതിവാണെന്നത് ദുരൂഹത വർധിപ്പിക്കുന്നു.
ശനിയാഴ്ച കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അതേ സ്ഥലത്തു വെച്ചുതന്നെയാണ് ബസിന് നേരെ മുട്ടയേറുണ്ടായത്. ഇതോടെ അപകടത്തെ കുറിച്ചും ദുരൂഹത തുടരുകയാണ്. സമാനമായ അനുഭവമാണോ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിലേക്ക് നയിച്ചത് എന്ന ചോദ്യമുയരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന് കേരള ഗതാഗത മന്ത്രി നിർദേശം നൽകി.