കൊച്ചി: സോഷ്യൽ മീഡിയയിലൂടെ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസിൽ സംവിധായകൻ അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിലെ അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദേശം നൽകികൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലാണ് അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്.അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിന്മേലാണ് ദേശദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യതയെയും അഖണ്ഡതയെയും വൃണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സോഷ്യൽ മീഡിയയിലൂടെ അഖിൽ മാരാർ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാണ് എഫ്ഐആർ. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ BNS 152 ആണ് ചുമത്തിയിരുന്നത്.