കാസര്‍ഗോഡ് : വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതീയമായി അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ അറസ്റ്റിൽ. പവിത്രനെ പിരിച്ചുവിടാനും കളക്ടറുടെ ശുപാർശ.നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാല്‍ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നാണ് ജില്ലാ കളക്ടർ സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.
രഞ്ജിതക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്‍റിട്ടതിന് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാരായ എ.പവിത്രനെ സസ്പെൻഡ് ചെയ്തിരുന്നു.രഞ്ജിതയെ ജാതിയമായി അധിക്ഷേപിച്ച് പവിത്രന്‍ ഫേസ്ബുക്കില്‍ കമന്‍റ് ഇട്ടിരുന്നു. അസഭ്യം നിറഞ്ഞ രീതിയിലുള്ള പരാമര്‍ശമാണ് നടത്തിയത്. രഞ്ജിതയ്ക്ക് അനുശോചനമറിയിച്ചുള്ള പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസില്‍ദാറായ പവിത്രന്‍ അസഭ്യ പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് വന്നത്.