പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ഇന്നലെ തിരുവല്ലയിൽ നിന്ന് രഞ്ജിത ചെന്നൈയ്ക്ക് ട്രെയിനിൽ പോയി. അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ പോയി. അവിടെ നിന്ന് അപകടത്തിൽപെട്ട വിമാനത്തിൽ ലണ്ടനിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. പാസഞ്ചർ ലിസ്റ്റിൽ രഞ്ജിതയുണ്ടായിരുന്നു. രഞ്ജിത ലണ്ടനിലാണ് ജോലി ചെയ്യുന്നത്. നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എത്തിയത്. ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നൽകി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്ന് തിരുവല്ലയിലെ പൊതുപ്രവർത്തകനായ അനീഷ് വ്യക്തമാക്കി. അപകടത്തിൽപെട്ടു എന്ന വിവരമാണ് ലഭിച്ചത്. അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.
അപകടത്തിൽ നൂറിലേറെപ്പേർ മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.