നിലമ്പൂര്‍ മുൻ എം എൽ എ, പി വി അൻവറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ ആഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് അയക്കും. കളളപ്പണ നിരോധന നിയമപ്രകാരം അൻവറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. പി.വി. അൻവറിന്റെയും ഒപ്പമുള്ളവരുടെയും വീടുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ സംശയിക്കുന്ന ഒട്ടേറെ രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
22.3 കോടി രൂപയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടന്നതെന്നും, ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ കെ.എഫ്.സിയിൽ നിന്ന് വിവിധ ലോണുകൾ തരപ്പെടുത്തിയതായി സംശയിക്കുന്നുവെന്നും ഇ.ഡി.യുടെ വാർത്താക്കുറിപ്പിൽ പറയുന്നു. 2016-ൽ 14.38 കോടി ആയിരുന്ന അൻവറിന്റെ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം 2021-ൽ 64.14 കോടിയായി വർധിച്ചു എന്ന അവകാശവാദത്തിന് തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ഇഡി പത്രക്കുറിപ്പിൽ പറയുന്നു.